ഈ വര്‍ഷത്തെ നൊബേല്‍ ജേതാക്കളെ ഇന്നുമുതല്‍ ഒന്‍പതു വരെയുള്ള ദിവസങ്ങളില്‍ പ്രഖ്യാപിക്കുകയാണ്.ഒക്ടോബര്‍ ആദ്യ വാരത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കിലും വിതരണം ആല്‍ഫ്രഡ് നൊബേല്‍ മരണപ്പെട്ട ദിനമായ ഡിസംബര്‍ 10നാണ്. ഓസ്‌ലോയിലും സ്റ്റോക്ക്ഹോമിലുമാണ് ചടങ്ങുകള്‍.സ്റ്റോക്ക്ഹോമില്‍ വൈദ്യശാസ്ത്രം,ഭൗതികശാസ്ത്രം,രസതന്ത്രം,സാഹിത്യം, സാമ്പത്തികശാസ്ത്രം എന്നിവയിലെ ജേതാക്കളെയാണ് ആദരിക്കുന്നത്. 1901 മുതല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പുരസ്കാരത്തിന്റെ പിതാവായ ആല്‍ഫ്രഡ് നൊബേൽ മുന്നോട്ടുവച്ച ആശയപ്രകാരം,മനുഷ്യരാശിയെ പുരോഗതിയിലേക്ക് നയിച്ചവരുടെ കൈകളിലേക്കാണ് നൊബേല്‍ എത്തിയിട്ടുള്ളത്.ജേതാക്കളില്‍ പുരുഷന്മാരും സ്ത്രീകളും എല്‍ ജി ബി ടി ക്യു സമൂഹത്തിലുള്ളവരും സംഘടനകളും ഉള്‍പ്പെടുന്നു.യുക്രെയ്നിനെതിരായ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ അംബാസഡറെ ഇത്തവണത്തെ സ്റ്റോക്ക്ഹോം ചടങ്ങില്‍നിന്ന് വിലക്കിയിട്ടുണ്ട്. ഇതുമാത്രമല്ല ചരിത്രത്തിൽ നോബേൽ ചടങ്ങ് വിലക്കപ്പെട്ട ഒരുപാട് പേരുണ്ട് അവയിൽ നൊബേൽ ജേതാക്കളും പെടും.
നൊബേൽ ചരിത്രത്തിൽ പുരസ്കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നത് വിലക്കപ്പെട്ട നൊബേല്‍ ജേതാക്കള്‍ ആരൊക്കെയാണെന്ന് അറിയാം
നൊബേല്‍ ജേതാക്കളായ ആറു പേരെയാണ് പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഇതുവരെ തടഞ്ഞിട്ടുള്ളത് അല്ലെങ്കില്‍ സ്വയം സാന്നിധ്യം അറിയിക്കാന്‍ സാധിക്കാതെ പോയത്.നൊബേലിന്റെ 122 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമുണ്ടായത് 1936ലായിരുന്നു.അന്ന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ജര്‍മന്‍ പത്രപ്രവര്‍ത്തകനായ കാള്‍ വോണ്‍ ഓസിറ്റ്സ്കിക്കായിരുന്നു.എന്നാല്‍ നാസികള്‍ തടവിലാക്കിയതിനെത്തുടര്‍ന്ന് പുരസ്കാര വിതരണം നടക്കുന്ന ഓസ്‌ലോയിലെത്താന്‍ കാളിന് സാധിച്ചില്ല.
1975ലായിരുന്നു രണ്ടാമത്തെ സംഭവം. അന്നത്തെ ജേതാവും റഷ്യന്‍ വിമതനുമായ ആന്‍ഡ്രെ സഖരോവിനെ ഓസ്‌ലോയിലേക്കു യാത്ര ചെയ്യാന്‍ സോവിയറ്റ് നേതാക്കള്‍ അനുവദിച്ചില്ല.ആന്‍ഡ്രെയ്ക്ക് പകരം അദ്ദേഹത്തിന്റെ പത്നി യെലെന ബോണറാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
1983ല്‍ പോളിഷ് യൂണിയന്‍ നേതാവായ ലെച്ച് വലേസ പുരസ്കാര ക്ഷണം നിരസിച്ചത്,പോളണ്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന ഭയത്തെതുടര്‍ന്നായിരുന്നു അത്.
1991ൽ മ്യാന്മറിന്റെ പ്രതിപക്ഷനേതാവ് കൂടിയായ ഓങ് സാന്‍ സൂചി പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ വീട്ടുതടങ്കലിലായിരുന്നു.പുരസ്കാരം സ്വീകരിക്കാനുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും സ്വന്തം രാജ്യത്തേക്ക് തിരികെയെത്താനാകില്ലെന്ന ഭയം അവരേയും പിന്തിരിപ്പിക്കുകയായിരുന്നു.
2010ല്‍ ചൈനീസ് വിമതനായ ലിയു സിയാബൊ പുരസ്കാരവിതരണ സമയത്ത് ജയിലില്‍ കഴിയുകയായിരുന്നു.
പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവം 2022ലായിരുന്നു.ബലാറസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ആലസ് ബിയാലിയാറ്റ്സ്കിയായിരുന്നു ജേതാവ്.പക്ഷേ ജയിലിലടയ്ക്കപ്പെട്ടതിനാല്‍ ആലസിന് ഓസ്‌ലോയിലെത്താനായില്ല.അദ്ദേഹത്തിന് പകരം പത്നി നതാലിയ പിന്‍ചക്കാണ് പുരസ്കാരം സ്വീകരിച്ചത്.
ജെതാക്കൾക്ക് വിലക്കപ്പെട്ട പുരസ്‌കാര ദാനത്തോടൊപ്പം ചേർത്ത് വയ്ക്കാവുന്നതാണ് മരണാനന്തര പുരസ്കാരങ്ങളും. മരിച്ച വ്യക്തികള്‍ക്ക് പുരസ്കാരം നല്‍കേണ്ടെന്ന് 1974 മുതല്‍ നൊബേല്‍ ഫൗണ്ടേഷന്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. എന്നാല്‍ ഒക്ടോബറിലെ പ്രഖ്യാപനത്തിനും ഡിസംബറില്‍ നടക്കുന്ന പുരസ്കാരദാനച്ചടങ്ങിനുമിടയിലാണ് മരണമെങ്കിൽ പുരസ്കാരം നല്‍കും.
മാറ്റം നിലവില്‍ വരുന്നതിനു മുന്‍പ് രണ്ടു പേര്‍ക്ക് മാത്രമാണ് മരണാനന്തരം പുരസ്കാരം സമ്മാനിച്ചത്. 1961ൽ വിമാനാപകടത്തിൽ മരിച്ച ഐക്യരാഷ്ട്രസഭയുടെ സ്വീഡൻകാരനായ സെക്രട്ടറി ജനറൽ ഡാഗ് ഹാമർസ്‌ക്‌ജോൾഡായിരുന്നു ഒരാൾ. സമാധാനത്തിനുള്ള നൊബേലായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
1931ല്‍ സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ച സ്വീഡിഷ് കവിയായ എറിക് ആക്സല്‍ കാള്‍ഫെല്‍ഡായിരുന്നു രണ്ടാമത്തെ വ്യക്തി.
2011ല്‍ വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരത്തിനായി കാനഡക്കാരനായ റാല്‍ഫ് സ്റ്റെയിന്‍മാനെയാണ് തിരഞ്ഞെടുത്തത്.പ്രഖ്യാപനത്തിന് മൂന്നു ദിവസം മുന്‍പ് അദ്ദേഹം മരിച്ചിരുന്നു.ഇത് അറിയാതെയായിരുന്നു നിര്‍ണയം.പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിനു പുരസ്കാരം നല്‍കേണ്ടെന്ന തീരുമാനമാണ് സമിതി സ്വീകരിച്ചത്