2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ(ഹംഗറി),ഡ്രൂ വെയ്സ്മാൻ(യുഎസ്) എന്നിവർ അർഹരായി.കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം.വാക്സീനുകളിൽ സഹായകരമായ എം ആർ എൻ എയുമായി(മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്.കോവിഡ് വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.
ഹെപ്പറ്റൈറ്റിസ്,മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി.നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്.ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അർഹയായ കാറ്റലിന്‍ കരീക്കോ.പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെയ്സ്മാൻ.
എം ആർ എൻ എയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം.കോവിഡ് വാക്സീൻ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. കോടിക്കണക്കിനു പേരുടെ ജീവൻരക്ഷിക്കുന്നതിലേക്കും ഇതു നയിച്ചു.എം ആർ എൻ എ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേല്‍ സമ്മാനത്തിലേക്കു നയിച്ചതെന്നും സമിതി വ്യക്തമാക്കി.
2015ൽ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറിൽ ഇവർ തങ്ങളുടെ കണ്ടെത്തലുകൾ വിശദീകരിച്ചിരുന്നു. എന്നാൽ കോവിഡ് വാക്സീൻ ഗവേഷണ സമയത്താണ് ഇതു ശ്രദ്ധിക്കപ്പെട്ടത്.എം ആർ എൻ എ അടിസ്ഥാനമാക്കി 2020ൽ കോവിഡ്–19 വാക്സീൻ വികസിപ്പിക്കുന്നതിൽ ഗവേഷണത്തിലെ കണ്ടെത്തലുകൾ നിർണായകമായെന്നും നൊബേൽ സമിതി വ്യക്തമാക്കി.